ഭൂകമ്പം: ജപ്പാന് 7.6 ലക്ഷം കോടിയുടെ നഷ്ടം
ടോക്യോ: ഭൂകമ്പവും സുനാമിയും ജപ്പാന് വരുത്തിയത് 17000 കോടി ഡോളറിന്റെ (7.6 ലക്ഷം കോടി രൂപ) നഷ്ടം. സാമ്പത്തിക മാന്ദ്യത്തിലേക്കാണ് രാജ്യത്തിന്റെ പോക്കെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ജപ്പാനിലെ ഓഹരിവിപണി തിങ്കളാഴ്ച ആറു ശതമാനത്തില്‍ താഴെയാണ് ക്ലോസ് ചെയ്തത്. 2008-ലെ സാമ്പത്തിക പ്രതിസന്ധിക്കു ശേഷം വിപണിയിലുണ്ടാകുന്ന ഏറ്റവും വലിയ താഴ്ചയാണിത്.അതിനിടെ മരണസംഖ്യ പതിനയ്യായിരം കടന്നു. മിയാഗിയി തീരത്തുനിന്ന് മാത്രം തിങ്കളാഴ്ച 2000 മൃതദേഹങ്ങള്‍ കിട്ടി. മിനാമിസന്‍റികു പ്രദേശത്തെ 10000 പേരെക്കുറിച്ച് വിവരമൊന്നുമില്ല. മിയാഗിയിലും തൊട്ടടുത്ത പ്രദേശങ്ങളിലും നിന്ന് 4.5 ലക്ഷം പേരെ ദുരിതാശ്വാസ ക്യമ്പുകളിലേക്കു മാറ്റി. ഭൂകമ്പ ബാധിത മേഖലയിലുണ്ടായിരുന്ന 2500 വിനോദ സഞ്ചാരികളെക്കുറിച്ച് വിവരമില്ലെന്ന് ജപ്പാന്‍ വിനോദസഞ്ചാര ഏജന്‍സി അറിയിച്ചു.രക്ഷാപ്രവര്‍ത്തകര്‍ 15,000 പേരെ രക്ഷപ്പെടുത്തിയതായി പ്രധാനമന്ത്രി നവോട്ടോ കാന്‍ അറിയിച്ചു. വൈദ്യുതിബന്ധം താറുമാറായതിനാല്‍ ടോക്യോയിലെയും അടുത്ത എട്ടു പ്രദേശങ്ങളിലും വൈദ്യുതി വിതരണം പൂര്‍ണതോതിലാകാന്‍ ഏപ്രില്‍ അവസാനം വരെ സമയമെടുക്കും. ഇത് ഈ പ്രദേശത്തെ നാലരക്കോടി പേരെ പ്രതികൂലമായി ബാധിക്കും. ഭൂകമ്പബാധിത മേഖലയിലെ വാര്‍ത്താവിനിമയ സംവിധാനവും തകരാറിലാണ്. റെയില്‍പ്പാളങ്ങളെല്ലാം തന്നെ ഒലിച്ചുപോയി. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ തീരത്തെ തുറമുഖങ്ങളെല്ലാം തകര്‍ന്നു. ഇവ പുനര്‍നിര്‍മിക്കാന്‍ മാസങ്ങളെടുക്കും. ജപ്പാനിലെ കയറ്റുമതിയുടെ ഏഴു ശതമാനം തുറമുഖങ്ങള്‍ വഴിയാണ് നടക്കുന്നത്. ഹാച്ചിനോഹെ, സെന്‍ഡായി, ഇഷിനോമകി, ഒനാഹമ തുറമുഖങ്ങള്‍ക്കാണ് ഏറ്റവുമധികം നാശമുണ്ടായത്. അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ഉറ്റവരെ തിരഞ്ഞ് നടക്കുന്നവരുടെ കാഴ്ചയാണ് എവിടെയും. (മട്ര്ഭുമി)