Breaking News

അറിയേണ്ടതും.. അറിഞ്ഞിരിക്കേടത്തും..നേരത്തെ അറിയാൻ...വാർത്താമലയാളം സന്ദർശിക്കുക

ആവശ്യമില്ലാത്ത എസ്.എം.എസ്സുകളില്‍ നിന്ന് മോചനത്തിന് 1909

ന്യൂഡല്‍ഹി: നിരന്തര ശല്യമായി മാറുന്ന അനാവശ്യ എസ്.എം.എസ് സന്ദേശങ്ങളില്‍ നിന്ന് വൈകാതെ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് മോചനമാകും. പരസ്യലക്ഷ്യത്തോടെയെത്തുന്ന ഇത്തരം എസ്.എം.എസ്സുകള്‍ തടയുന്നതിനുള്ള പുതിയ സേവനം ആറാഴ്ചയ്ക്കുള്ളില്‍ നിലവില്‍ വരും. ടെലികമ്യൂണിക്കേഷന്‍ മന്ത്രി കപില്‍ സിബല്‍ രാജ്യസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. ഡി.എന്‍.ഡി(ഡുനോട്ട് ഡിസ്‌റ്റേര്‍ബ്) നമ്പര്‍ പ്രാബല്യത്തില്‍ വരുന്നതോടെയാണ് ആവശ്യമില്ലാത്ത എസ്.എം.എസ് സന്ദേശങ്ങള്‍ തടയാന്‍ ഉപഭോക്താവിന് കഴിയുക. 1909 ആണ് ഡി.എന്‍.ഡി നമ്പര്‍. ഏഴ് വിഭാഗമായി ഇനി എസ്.എം.എസ്സുകള്‍ വേര്‍തിരിക്കും. റിയല്‍ എസ്‌റ്റേറ്റ്, ക്രെഡിറ്റ് കാര്‍ഡ്, ഉപഭോക്തൃ ഉല്‍പന്നങ്ങള്‍, ബാങ്കിങ്, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിങ്ങനെ ഏഴ് വിഭാഗങ്ങളിലായാണ് എസ്.എം.എസ്സുകള്‍ വേര്‍തിരിക്കുന്നത്. ഡി.എന്‍.ഡി നമ്പറില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ ഇത്തരം ആവശ്യമില്ലാത്ത എസ്.എം.എസ്സുകളുടെ ശല്യം പിന്നീടുണ്ടാവില്ല. 1909 എന്ന ടോള്‍ ഫ്രീ നമ്പറില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ മൊബൈലിലേക്ക് വരുന്ന ഇത്തരം സന്ദേശങ്ങള്‍ സെര്‍വറില്‍ ബ്ലോക്ക് ചെയ്യപ്പെടും. സേവനം നിലവില്‍ വന്ന ശേഷം 1909 ല്‍ വിളിച്ചോ എസ്.എം.എസ് അയച്ചോ ആണ് ഉപഭോക്താക്കള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. പരസ്യരൂപേണയുള്ള സന്ദേശങ്ങള്‍ വിലക്കാനുള്ള ഡേറ്റാബേസ് രജിസ്റ്ററായി എന്‍.ഡി.എന്‍.ഡി.സി(നാഷണല്‍ ഡുനോട്ട് കോള്‍) മാറ്റാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഡി.എന്‍.ഡി ലംഘിക്കുന്ന ടെലിമാര്‍ക്കറ്റിങ് കമ്പനികള്‍ക്ക് കനത്ത പിഴ ഇടാക്കുമെന്നും കപില്‍ സിബല്‍ അറിയിച്ചു. ഒരു തവണ ലംഘിച്ചാല്‍ 25,000 രൂപയാണ് പിഴ. ഓരോ തവണയും ഇത്രയും തുക പിഴ ഈടാക്കും. അഞ്ചില്‍ കൂടുതല്‍ തവണ ഡി.എന്‍.ഡി ലംഘിക്കുന്ന ടെലിമാര്‍ക്കറ്റിങ് കമ്പനികളുടെ ലൈസന്‍സ് തന്നെ റദ്ദാക്കും.(MATHRUBHUMI 20.08.2011)