ഇറാഖിൽ നിന്നും യു.എസ് സൈന്യത്തെ പൂർണമായും പിന്‍വലിച്ചൂ
ബഗ്ദാദ്: ഏഴ് വര്‍ഷം നീണ്ടുനിന്ന ഇറാഖിലെ സൈനിക ആക്രമണത്തിന് അന്ത്യം കുറിച്ച് അമേരിക്കയുടെ യുദ്ധ സൈനികരും വാഹന വ്യൂഹവും ഇറാഖ് വിട്ടു. എന്നാല്‍, ഇറാഖ് സൈനികരുടെ പരിശീലനത്തിനായി 50,000 സേവന സൈനികര്‍ ഇറാഖില്‍ ഇനിയും തുടരും.
ആഗസ്റ്റ് 31 നകം ഇറാഖില്‍ നിന്നും യു.എസ് സൈന്യം പൂര്‍ണമായും പിന്‍മാറുമെന്ന് പ്രസിഡണ്ട് ബറാക് ഒബാമ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപിച്ചതിലും രണ്ടാഴ്ച മുമ്പാണ് സൈന്യം ഇറാഖ് വിടുന്നത്. ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തില്‍ 4,000 ജീവനുകളാണ് നഷ്ടപ്പെട്ടത്.
അതേസമയം, ഇറാഖ് സൈനികരെ പരലിശീലിപ്പിക്കുന്നതിനും സൈനിക നീക്കങ്ങള്‍ക്ക് ഉപദേശം നല്‍കുന്നതിനുമായി 50,000 യു.എസ് സൈനികര്‍ ഇറാഖില്‍ തന്നെ തങ്ങും. ഏഴുവര്‍ഷക്കാലത്തെ രക്ത രൂക്ഷിത അധിനിവേശത്തിനാണ് ഇന്നത്തോടെ അറുതിയാവുന്നത്. 2003 ല്‍ അന്നത്തെ യു.എസ് പ്രസിഡണ്ട് ജോര്‍ജ് -ഡബ്ലിയു ബുഷ് ആണ് ഇറാഖുമായി 'കുരിശുയുദ്ധം' പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഇറാഖ് പ്രസിഡണ്ടായിരുന്ന സദ്ദാം ഹുസൈനെ പിടികൂടുകയും തൂക്കിലേറ്റുകയും ചെയ്തതടക്കം നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് ലോകം സാക്ഷിയായി. ഉസാമ ബിന്‍ലാദന് സദ്ദാം സംരക്ഷണം നല്‍കുന്നുവെന്നും ഇറാഖില്‍ ജനാധിപത്യം സ്ഥാപിക്കേണ്ടതുണ്ടെന്നും പറഞ്ഞാണ് അമേരിക്ക ഇറാഖിനെതിരെ തുനിഞ്ഞത്. അവസാനം യു.എസ് ഇറാഖില്‍ നിന്ന് പിന്‍മാറുമ്പോഴും രാജ്യത്തെ ജനതക്ക് സമാധാനം ലഭിച്ചിട്ടില്ല. സദ്ദാമിന്റെ കാലത്തുള്ളതിനേക്കാള്‍ വറുതിയിലാണിപ്പോള്‍ ജനത.(മാധ്യമം 19.08 2010)